Showing posts with label സര്‍ഗാത്മകം. Show all posts
Showing posts with label സര്‍ഗാത്മകം. Show all posts

Thursday, June 18, 2020

ഭൂമിക്കൊരു അൺലോക്ക്



കൊറോണ ഇന്ന് ലോകത്തുള്ള ആരു കേട്ടാലും ഒന്ന് ഞെട്ടുന്ന വാക്ക്. അത്രധികം ഭയവും ആശങ്കയും ഉളവാക്കികഴിഞ്ഞു ഇൗ മഹാമാരി. ചൈനയിലെ വുഹാനിൽ തുടങ്ങി ഇന്ന് ലോകം മുഴുവൻ കൊറോണ വൈറസ് കീഴടക്കികഴിഞ്ഞു. എല്ലാവരും ലോക്ഡൗൺ ആയ ദിവസങ്ങൾ. എത്ര പെട്ടെന്നാണ് ലോകം മാറിമറിഞ്ഞത്?
ഈ മഹാമാരി ഭീതിയുണർത്തുമ്പോഴും പ്രകൃതിയെപറ്റി ചിന്തിക്കുമ്പോൾ വർഷത്തിലോ മാസത്തിലോ കുറച്ചു ദിവസമെങ്കിലും ലോക്ഡൗൺ ആചരിക്കണമെന്നു ആഗ്രഹിക്കുന്നവരാകും നമ്മളിൽ ഭൂരിഭാഗവും. ഇന്ന് മനുഷ്യന് ധൃതിയില്ല, ട്രാഫിക് ജാമുകൾ ഇല്ല, വാഹന അപകടങ്ങൾ ഇല്ല, സ്ത്രീ പീഡനങ്ങൾ ഇല്ല, ജാതിയില്ല, മതമില്ല മനുഷ്യനു അഹങ്കാരം ഇല്ല.
ഭൂമി ഇപ്പൊൾ സന്തോഷവതിയാണ്. അന്തരീക്ഷം ശുദ്ധമാണ്, നല്ല വായു ഉണ്ട് , മലിനല്ലാത്ത നദികൾ ഉണ്ട്. ഇതിനു മുൻപത്തെ ചിത്രം നമുക്കെല്ലാം അറിയാം. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നുമുള്ള വിഷപ്പുക ഭൂമിയെയും അന്തരീക്ഷത്തെയും മലിനമാക്കി, പ്രാണവായു അശുദ്ധമാക്കി. ഹോട്ടലുകളിൽ നിന്നും, വീടുകളിൽ നിന്നും ഉള്ള മാലിന്യങ്ങൾ നദിയെ മലിനമാക്കിയിരുന്നു. ഇന്ന് ഓരോ നദിയും നാളുകൾക്ക് ശേഷം ശുദ്ധമായി ഒഴുകുന്നു.
ജാതിയുടേയും മതത്തിന്റേയും പേരിൽ കലഹിച്ചിരുന്നവർ ഇന്നു ഒറ്റക്കെട്ടായി പോരാടുന്നു. ആരാധനാലയങ്ങളിൽ പോകാതെ വീടുകളിൽ ഇരുന്നു പ്രാർത്ഥിക്കുന്നു. സമ്പത്തുള്ളവനും പാവപ്പെട്ടവനും ഒന്നാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. രോഗത്തിന് ജാതിയില്ല, മതമില്ല ,രാഷ്ട്രീയമില്ല, പണക്കാരൻ എന്നോ പാവപ്പെട്ടവൻ എന്നോ ഇല്ല. എല്ലാവരും തുല്യർ.
ഭൂമി തന്റെ മാത്രം കുത്തക ആയി കണ്ട മനുഷ്യൻ ഇന്ന് ലോക്ഡൗൺ ആകുമ്പോൾ ജീവജാലങ്ങളും പക്ഷി മൃഗാദികളും അവരുടെ പ്രകൃതിയെ, അവരുടെ വാസസ്ഥലത്തെ പൂർണ്ണ സ്വാതന്ത്ര്യത്തിൽ കിട്ടിയതിന്റെ സന്തോഷത്തിലാവാം. മനുഷ്യൻ സ്വന്തം സ്വാർത്ഥതയ്ക്കു വേണ്ടി ഇല്ലായ്മ ചെയ്തതാണീ പ്രകൃതി. പക്ഷേ കാലചക്രത്തിന്റെ യാത്രയിൽ ഇതെല്ലാം മനുഷ്യന് അവകാശമില്ലാത്തതായി വന്നു. ലോക്ഡൗൺ കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോൾ ഇതൊന്നും ഓർക്കാതെ പഴയവ തന്നെ വീണ്ടും മനുഷ്യൻ ആവർത്തിക്കും. അങ്ങനെ ആവർത്തിച്ചാൽ ഓർത്തുകൊള്ളുക മനുഷ്യാ ഇനിയൊരു ദുരന്തം താങ്ങാൻ നിനക്കു കഴിഞ്ഞു എന്നു വരില്ല.
ഈ മഹാമാരിയെ നമുക്ക് ഒന്നിച്ച് നേരിടാം ലോക്ഡൗൺ കഴിഞ്ഞ് അൺലോക്ക് ആകുമ്പോൾ ഭൂമിയെയും നമ്മളെയും വീണ്ടും ലോക്ഡൗൺ ആക്കാതിരിക്കാൻ നമുക്ക് ഓരോരുത്തർക്കും ശ്രമിക്കാം നമ്മുടെ ഭൂമി എന്നും അൺലോക്ക് ആയി ഇരിക്കട്ടെ.
അന്നമ്മ ക്ലീറ്റസ്
9A സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

കാത്തിരിപ്പ്




അവൾ എട്ട് മാസം ഗർഭിണി ആയിരുന്നപ്പോഴാണ് എനിക്ക് കമ്പനിയിൽ നിന്ന് വിളി വന്നത്
. നാട്ടിൽ നിന്ന് വിമാനം കയറുവാൻ എനിക്ക് നന്നേ വിഷമം ഉണ്ടായിരുന്നു, തയാറെടുപ്പുകൾ ഇല്ലാതെ ഉള്ള യാത്രയ്ക്ക് നിരാശയുടെയും വിദൂരതയുടെയും കാഠിന്യം കൂടുതൽ ആയിരുന്നു. എയർപോർട്ടിലേക്ക് എന്റെ ലഗ്ഗേജുകളും വഹിച്ചു കൊണ്ട് യാത്രയ്ക്കായി അക്ഷമയോടെ കിടന്ന കാറിനുള്ളിലേക്ക് കയറുമ്പോഴും പുറകിലേക്ക് ശ്രദ്ധ തിരിക്കുവാൻ എന്റെ ഹൃദയം അനുവദിച്ചില്ല. വാഹനം അകന്ന മാത്രയിൽ അറിയാതെ നിയന്ത്രണം നഷ്ടപ്പെട്ട കണ്ണുകൾ ഉമ്മറത്തെ തൂണിനു മറഞ്ഞ് പൊട്ടിക്കരയുന്ന തന്റെ പ്രാണസഖിയെ ഒപ്പിയെടുത്തു
.

വർഷങ്ങൾക്കു ശേഷം തിരികെ നാട്ടിലേക്ക്
... എന്റെ മനസ്സ് ആവേശം കൊണ്ടു. ഈ മടക്കവും യാദൃശ്ചികം തന്നെ. വിമാനത്തിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ കാത്തിരുന്ന ഒരു കൂട്ടം ആരോഗ്യ പ്രവർത്തകരുടെ അടുക്കലേക്ക് ആണ് എയർപോർട്ട് അധികൃതർ ഞങ്ങളെ പറഞ്ഞയച്ചത്. ആശുപത്രി മുറിക്കുള്ളിലെ 20 ദിവസങ്ങൾക്ക് പ്രവാസത്തിന്റെ 2 വർഷത്തേക്കാൾ ആയാസം കൂടുതലായി എനിക്ക് അനുഭവപ്പെട്ടു .
പ്രത്യേക വാർഡിനുള്ളിൽ അനുവദിക്കപ്പെട്ട മുറിക്കുള്ളിൽ ഒറ്റപ്പെടലിന്റെ ഭാരം എന്നെ വല്ലാതെ തളർത്തി. ആ മുറിക്കുള്ളിലെയ്ക്ക് സന്ദർശകരെന്ന് പറയുവാൻ സാധിക്കുന്നത് ബിൻ ബാഗുകളും ആപ്രോണുകളും ധരിച്ച് പരിശോധനയ്ക്കായി എത്തുന്ന ഭിഷ്വഗ്വരന്മാർ മാത്രം ആണ്. എന്തെല്ലാമോ പരിശോധനകൾക്ക്‌ ശേഷം അവർ എന്നെ ആശുപത്രി മുറിക്കുള്ളിലേയ്ക്ക് ശുപാർശ ചെയ്തു. പ്രിയപ്പെട്ട കൂടിച്ചേരലുകൾക്കായുള്ള കാത്തിരിപ്പ് ഇനിയും അവസാനിക്കുന്നില്ല.ദൗർഭാഗ്യത്തിന്റെയും വിധിയുടെയും സമന്വയം എന്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുകയാണോ?ഡോക്ടർമാരിൽ ഭൂരിഭാഗവും താമസിയാതെ സൗഹൃദങ്ങൾ ആയി പരിണമിക്കപ്പെട്ടു. അതിൽ ഒരു ചെറുപ്പക്കാരൻ ഡോക്ടർ കൂടുതൽ ഉത്സാഹവാനാണ്. അദ്ദേഹം എന്നെ സന്ദർശിച്ചതിനിടയിൽ അയാളുടെ വീട്ടുകാര്യങ്ങളും പങ്കുവച്ചു. അയാൾക്ക് ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.പക്ഷേ... അവരെ കണ്ടിട്ട് ഒരു മാസത്തിനു മേൽ ആയിരിക്കുന്നു. ബാല്യം ഉറയ്ക്കാത്ത പൈതങ്ങളെ കാണുവാൻ ഉള്ള വാഞ്ഛ ആ ചെറുപ്പക്കാരന്റെ ഉള്ളിലും അധികമാണ്,പക്ഷേ... സാഹചര്യങ്ങൾ മനുഷ്യൻറെ ആഗ്രഹങ്ങൾക്ക് അതീതം ആണ്. നിറഞ്ഞ കണ്ണുകളിൽ നിന്ന് മിഴിനീർ ഉതിരുന്നതിന് മുൻപേ ചെറുപ്പക്കാരൻ എന്നെ കടന്നു പോയി
കാത്തിരിപ്പിന് ശേഷം ആതുരാലയത്തിന്റെ പുറത്തേയ്ക്കുള്ള യാത്രാ വേള ആഗതമായി. വീട്ടിലേക്കുള്ള യാത്രാരംഭത്തിൽ യാത്രയയപ്പ് നൽകുന്നതിനായി ആ ചെറുപ്പക്കാരൻ ഉൾപ്പടെ സേവന സന്നദ്ധരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു.മടക്കയാത്രയിൽ എന്റെ ശ്രദ്ധ ആ ചെറുപ്പക്കാരന്റെ മുഖത്തിനു നേരെ മാത്രമായി ചുരുങ്ങപ്പെട്ടു..... തിരിച്ചു ലഭിച്ച ആനന്ദം ഭവനത്തിനുള്ളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു. പൈതലിനെ വാരിപ്പുണർന്ന് മാറോടൊതുക്കി ജീവിതത്തിലെ സഹസഞ്ചാരിയെ ആലിംഗനം ചെയ്തു കൊണ്ട് ഞാൻ കാത്തിരിപ്പിന് വിരാമം കുറിച്ചു. അപ്പോൾ മൊബൈൽ ഫോണിനുള്ളിൽ ഒതുങ്ങിയ കുടുംബ ചിത്രത്തിൽ ചെറുപ്പക്കാരന്റെ ചുണ്ടുകൾ അമരുകയായിരുന്നു. നിമിഷങ്ങൾക്ക് വില കൽപ്പിച്ചു കൊണ്ട് പുറത്തുനിന്ന് അയാളുടെ നാമം ഉദ്ധരിച്ചുകൊണ്ട് മറ്റൊരാളുടെ വിളി ഉയർന്നു... നിറകണ്ണുകളോടെ തല ഉയർത്തി ആവേശം വീണ്ടെടുത്ത് അയാൾ പുറത്തേയ്ക്ക് നടന്നു...പുതിയ അതിഥികളുടെ അരികിലേക്ക്......





വിപിൻ സാം മാത്യു
9 സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



തളിർപ്പ്


വെയിലിനെയും
മഴയെയും
അതിജീവിച്ച്
ഞാനൊരു
പുതുകിളിർപ്പാകുമ്പോൾ
എഴുതും
ഞാനാ ഇതളുകളിൽ
ഒരു മഹാമാരിതൻ കഥയും
അതിജീവനത്തിന്റെ തുടിപ്പും......
റെയ്ഹാൻ ഫാത്തിമ
9 ബി സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത








Monday, May 4, 2020

അന്നു പെയ്ത മഴയിൽ

അന്നു പെയ്ത മഴയിൽ
മഴത്തുള്ളികൾ ഊർന്നിറങ്ങുന്ന ജനൽക്കമ്പികൾക്കിടയിലൂടെ പടർന്നു നിൽക്കുന്ന മരത്തിലെ കൊഴിഞ്ഞു പോകാൻ ആയതും കിളിർത്തു വരുന്നതുമായ ഇലകളെ നോക്കുമ്പോഴും അയാളുടെ മരവിച്ച മനസ്സിൽ ആ വൃദ്ധൻ തിങ്ങിനിന്നിരുന്നു.... ഒരു സ്വപ്നം എന്ന പോലെ അയാൾ ഒന്നു ഞെട്ടി അല്ല.... അത് സ്വപ്നമല്ല, യാഥാർത്ഥ്യമാണ്.. എവിടെ നോക്കിയാലും ആ വൃദ്ധന്റെ മുഖം എനിക്കിനി ആയുസ്സില്ല ,എന്നാൽ അയാൾ ഇനിയും ജീവിക്കേണ്ടതാണ് ഒരുപാട് വളരേണ്ടതാണ്.... എന്ന ദയനീയമായ ശബ്ദം മോനേ ഞാൻ പോകുന്നു നീ അതിജീവിക്കണം.... വീടിനും നാടിനും നന്മയുള്ളവൻ ആകണമെന്ന് ആ വൃദ്ധന്റെ അവസാന വാക്കുകൾ.....
പാതി ബോധത്തിൽ അയാളുടെ മനസ്സിൽ പതിഞ്ഞത് ഇത്രമാത്രം എന്നാൽ എന്താണ് അവിടെ സംഭവിച്ചത് എന്ന് ബെൻ ഫ്രാൻസിസിന് മനസ്സിലായില്ല.....
കണ്ണുതുറന്നപ്പോൾ താൻ ഇപ്പോൾ തനിയെ ഒരു മുറിയിൽ ആണെന്നും പുറത്തു മഴ പെയ്തു കഴിഞ്ഞിരിക്കുന്നു എന്നും മാത്രമേ അയാൾക്ക് മനസിലാക്കാൻ കഴിഞ്ഞുള്ളൂ..... തനിക്ക് എന്തോ വലിയ രോഗമാണ്. ശ്വാസം എടുക്കാൻ കഴിയുന്നില്ല, ശരീരമാകെ എന്തൊക്കെയോ അസ്വസ്ഥതകൾ..... ആരും തന്നെ തന്റെ അടുത്തേക്ക് വരാത്തത് എന്താണ്? വന്നാൽ തന്നെ ശരീരം മുഴുവൻ മറച്ചു മനസ്സിലാക്കാൻ കഴിയാത്തവിധം വസ്ത്രം ധരിച്ചിരിക്കുന്നതിന് കാരണമെന്താവാം? ആ വൃദ്ധൻ ആരായിരിക്കാം? ഇങ്ങനെ കുറെയധികം ചോദ്യങ്ങളും ചിന്തകളും അയാളെ അലട്ടിക്കൊണ്ടിരുന്നു......
തന്റെ മുറിയിലേക്ക് ആരോ വരുന്നതായി ബെന്നിന് തോന്നി... ഇയാൾ അതിജീവിച്ചു.... ഇനി വെറും മൂന്ന് ദിവസം കഴിഞ്ഞാൽ വീട്ടിൽ വിടാൻ ആകും... ആരോപറയുന്നത് കിടക്കയിൽ കിടന്ന് കേട്ടു... മങ്ങിയ ബോധം പതിയെ പതിയെ തിരികെ വരുന്നതായി അയാൾക്ക് തോന്നി...
അവസാനം താൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണെന്നും തന്നെ കോവിഡ്-19 എന്ന വില്ലൻ കീഴടക്കിയതായിരുന്നു എന്നും ബെൻ മനസ്സിലാക്കി......
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.... അയാളുടെ രോഗം ഭേദമായി.... ഇപ്പോൾ നന്നായി ശ്വാസം എടുക്കാൻ സാധിക്കും... പഴയ ആരോഗ്യം തിരികെ വന്നതുപോലെ തോന്നുന്നു... ഇപ്പോൾ അയാൾ സന്തോഷവാനാണ്. എന്നാലും ആ വൃദ്ധനും അയാളുടെ വാക്കുകളും ബെന്നിനെ അലട്ടിക്കൊണ്ടിരുന്നു.....
അവസാനം തന്നെ ശുശ്രൂഷിച്ച ഡോക്ടറോട് ആ വൃദ്ധനെ പറ്റി അയാൾ അന്വേഷിച്ചു.. വെന്റിലേറ്റർകൾക്ക് വേണ്ടി നെട്ടോട്ടമോടുന്ന സമയത്ത്, ഒരു രോഗിയെ മരണത്തിനു വിട്ടു കൊണ്ട് മറ്റൊരു കൂടുതൽ പ്രതീക്ഷയുള്ള രോഗിയെ രക്ഷിക്കാൻ ശ്രമിക്കുന്ന സമയത്ത്, "അയാളെ രക്ഷിക്കൂ... അയാൾ ഇനിയും ജീവിക്കേണ്ടവനാണ്... വളരേണ്ടവനാണ് "എന്ന് പറഞ്ഞു സ്വന്തം വെന്റിലേറ്റർ ഉപേക്ഷിക്കാൻ തയ്യാറായ, ഇറ്റലിയിലെ തെരുവുകളിൽ ഭിക്ഷതേടി നടന്ന ഒരു പടുവൃദ്ധൻ..... ഡോക്ടർ ഇത്രയും പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ബെന്നിന്റെ കണ്ണുകളിൽ നിന്ന് കണ്ണീർ അണപൊട്ടിയൊഴുകി തുടങ്ങിയിരുന്നു..... അയാൾ പതറിയ സ്വരത്തിൽ ഡോക്ടറോട് ചോദിച്ചു.. ആരായിരിക്കും ആ വൃദ്ധൻ? ഒരു ചെറു പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു, അറിയില്ല.... എനിക്കും ഒരുപക്ഷേ തനിക്കും ആ വൃദ്ധനെ അറിയില്ല... എന്നാൽ അയാൾക്ക് തന്നെ നന്നായി അറിയാം... വളരെ നന്നായി... കാരണം തന്നെ നോക്കുന്ന ഓരോ നിമിഷവും ആ കണ്ണുകളിൽ അത് പ്രകടമായിരുന്നു.ഡോക്ടർ പറഞ്ഞു നിർത്തി...
അയാൾ തളർന്നിരുന്നു.. ശരീരമാകെ ഇല്ലാതാകുന്നതുപൊലെ... ജീവനൊടുക്കിയാലോ എന്ന് വരെ തോന്നിപ്പോയ നിമിഷം.... തിരിഞ്ഞു നടന്ന ഡോക്ടറെ വിളിച്ചിട്ട് അയാൾ പറഞ്ഞു: അതാരാണെന്ന് എനിക്കറിയാം..... എനിക്കേ അറിയൂ...... ഡോക്ടർ പറഞ്ഞു: എനിക്കും അറിയാം...... എന്നാൽ താൻ ആരാണെന്ന് ഒരിക്കലും നിങ്ങൾ അറിയരുതെന്നും പറയരുതെന്നും ഞങ്ങളോട് ആ വൃദ്ധൻ പറഞ്ഞിരുന്നു.... അന്ത്യാഭിലാഷം...... അത് പാലിക്കണ്ടേ?
ബെൻ നിശബ്ദനായി.... മരിച്ചാലോ എന്ന് വരെ അയാൾ ആലോചിച്ചു..... അപ്പോഴാണ് നീ നാടിനും വീടിനും നന്മയുള്ളവൻ ആകണമെന്ന ആ വൃദ്ധന്റെ വാക്ക് അയാൾക്ക് ഓർമ്മവന്നത്... അതിജീവിച്ചു.... ഇനി ജീവിക്കണം അയാൾ തീരുമാനിച്ചു.
ആർത്തിരമ്പുന്ന മഴ.... അയാൾ മഴയിലേക്കിറങ്ങി.... തന്റെ പാപക്കറ മഴത്തുള്ളികളിൽ ഒലിച്ചിറങ്ങുന്നതു പോലെ അയാൾക്ക് തോന്നി.....
മഴത്തുള്ളികൾ തന്നെ സ്പർശിച്ചു ഊറി വീണു കൊണ്ടിരിക്കുന്നതിനിടയിൽ അയാൾ മന്ത്രിച്ചു..
അച്ഛൻ.. എന്റെ അച്ഛൻ...
അതെ, അത് അയാളുടെ അച്ഛനായിരുന്നു.. പണവും പ്രതാപവും ആയി മനസ്സിൽ ഇരുട്ടുമൂടിയ സമയത്ത് പെരുവഴിയിൽ അയാൾ ഇറക്കിവിട്ട അയാളുടെ സ്വന്തം അച്ഛൻ....
മഴ തീർന്നു.... കാർമേഘങ്ങൾ തങ്ങളുടെ ഐശ്വര്യം ഭൂമിയിൽ ആകെ വിതറി.... തന്റെ അച്ഛനെ ഇറക്കിവിട്ട ആ തെരുവിലൂടെ ഒരു നനഞ്ഞ പട്ടിയെപ്പോലെ പതിയെ ബെന്നും നടന്നു മറഞ്ഞു...

റെയ്ഹാൻ ഫാത്തിമ
9B സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

Sunday, March 4, 2012


ഭൂമിതന്‍ മാറിലേയ്ക്കിറ്റിറ്റു വീഴുന്ന
അമ്മതന്‍ കണ്ണീര്‍കണങ്ങള്‍
ദാഹജലത്തിന്നായ് കേഴുന്ന ഭൂമിതന്‍
തോരാത്ത മിഴിനീര്‍കണങ്ങള്‍

പൊയ്പോയ് മറഞ്ഞൊരു ശീതളച്ഛായയും
മുക്കുറ്റിപ്പൂവിന്റെ നൈര്‍മല്യവും
ശബ്ദം നിലച്ചൊരു പാതിരാപ്പുള്ളിന്റെ
യാചനാദീപ്തസ്മരണകളും
അലിയുന്നിതെന്‍ മണിചെപ്പില്‍

എവിടെ നിന്‍ ആത്മമുരളിയിലൊഴുകിയ
പാലരുവിതന്‍ ഗാനം?
എവിടെ നിന്‍ പുഞ്ചിരി തൊട്ടുണര്‍ത്തീടുന്ന
കവിഭാവനാഗേഹം?

വെട്ടിനിരത്തുന്നു അമ്മതന്‍ ഹൃത്തം
തട്ടിയുടയ്ക്കുന്നു അമ്മ തന്‍ നെഞ്ചും
ഭൂമി അമ്മതന്‍ മാനസപുത്രര്‍!

കേഴുന്ന പേടമാന്‍ കുഞ്ഞല്ലയിന്നിവള്‍
കരയുന്ന പുതുപൈതലല്ല
വിരഹിണിയായ യുവതിയല്ല
മക്കള്‍തന്‍ ദ്രോഹം കടിച്ചിറക്കുന്ന ഒരമ്മ മാത്രം!

അമ്മതന്‍ മാറ്റം കൊതിക്കുന്ന പുതുജന്മങ്ങളുടെ
മാറ്റം കൊതിക്കാത്ത മാതാവ്

കണ്ണീര്‍ തിരതല്ലും കടലലപോല്‍
നിലയ്ക്കാത്ത ആനന്ദലഹരിപോല്‍
ഉന്മാദമാക്കുന്ന സൗന്ദര്യവും
എവിടെപ്പോയ് മറയുന്നു?

പണ്ടെങ്ങോ കേട്ടുമറന്ന നുണക്കഥപോല്‍
പണ്ടെങ്ങോ രുചിച്ചൊരു മാമ്പഴം പോല്‍
ഭൂമിതന്‍ സൗന്ദര്യം നുകരുന്ന കവിഹൃദയം പോല്‍
ഓര്‍മ്മകളൂയലാടുന്ന ഒട്ടുമാവും
പൊയ് പോയ് മറയുന്നുവോ?

കേള്‍ക്കൂ ഒരമ്മതന്‍ ദീനരോദനം
അറിയൂ ഈ അമ്മതന്‍ യാചനാശബ്ദം.......
ഭൂമിതന്‍ കണ്ണീര്‍ നിലയ്ക്കുന്നില്ല.......


Thursday, December 8, 2011

Drive CAREFULLY !!! animation




9ല്‍ പഠിക്കുന്ന ശരത് ചന്ദ്രന്‍ തയ്യാറാക്കിയ അനിമേഷന്‍ ചിത്രം കാണൂ...

Friday, May 20, 2011

എന്റെ ഹൈദരാബാദ് യാത്ര

ഫെബ്രുവരി മൂന്നാം തീയതിവൈകുന്നേരം. ഞാന്‍ വീട്ടില്‍ എന്തോ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഫോണ്‍ബെല്ല് അടിച്ചതും മമ്മി ആരോടൊസംസാരിക്കുന്നതും
കേട്ടു. കാര്യമായി ശ്രദ്ധിച്ചില്ല. പക്ഷെ ബ്ളെസ്സി... എന്നും ഗൈഡിംഗ് എന്നും, ഹൈദരാബാദ്... എന്നും ചില വാക്കുകള്‍ കേട്ടപ്പോള്‍ അടക്കാനാവാത്ത ജിജ്ഞാസ തോന്നി. വായന നിര്‍ത്തി സംഭാഷണം ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മി പറ‍ഞ്ഞു മോളേ എത്സിടീച്ചര്‍വിളിക്കുന്നു. എത്സിടീച്ചര്‍ ഞങ്ങളുടെ ഗൈഡ് ക്യാപ്ററനാണ്. ഞങ്ങള്‍ 38 പേരാണ് ഗൈഡുകളായി സ്കൂളിലുളളത്. ബുധന്‍, വെളളി ദിവസങ്ങളില്‍ ടീച്ചര്‍ ഞങ്ങള്‍ക്കു ക്ളാസ്സെടുക്കും. എരുമേലിയിലും ചാലക്കുടിയിലും വെച്ചുനടന്ന ക്യാംപുകളില്‍ ഞങ്ങളില്‍ പലരും സംബന്ധിച്ചിരുന്നു. പ്രത്യേക യൂണിഫോം ധരിച്ച് സ്കൂളിലെത്തുന്നതിലും സേവനം ചെയ്യുന്നതിലും, ധാരാളം കാര്യങ്ങള്‍ പഠിക്കാനവസരം ലഭിച്ചതിലും ഞങ്ങള്‍ക്കെല്ലാം വളരെ സന്തോഷമായിരുന്നു.
ഞാനോടിച്ചെന്ന് ഫോണ്‍ വാങ്ങി. ടീച്ചര്‍ പറഞ്ഞു, മോളേ നിനക്ക് ഹൈദരാബാദില്‍ വച്ചുനടക്കുന്ന ദേശീയ ക്യാംപിന് പോകാന്‍ താല്പര്യമുണ്ടെങ്കില്‍ വിടാം.പെട്ടെന്ന് എനിക്കതു വിശ്വസിക്കാന്‍ കഴി‍ഞ്ഞില്ല . ഒരുനിമിഷം എന്തു പറയണമെന്നുപോലും അറിയാതെ നിന്നു. പിന്നെ പെട്ടെന്ന് ഒന്നുമാലോചിക്കാതെ പറഞ്ഞു, പോകണം... ഞാനും വരുന്നു. പിന്നെ മമ്മിയും ടീച്ചറും തമ്മില്‍ കുറെനേരം സംസാരിച്ചു. ഒടുവില്‍ മമ്മി പറഞ്ഞു പപ്പ വരട്ടെ , ചോദിച്ചിട്ടു പറയാം.പപ്പ വന്നപ്പോള്‍ വിഷയം അവതരിപ്പിച്ചു.ആദ്യമൊന്നും പപ്പ സമ്മതിച്ചില്ല. കുഞ്ഞല്ലേ ? ദൂരെയല്ലേ? കുറെ ദിവസങ്ങള് മാറിനില്ക്കണ്ടേ? അങ്ങനെ പല പ്രശ്നങ്ങള്‍ .ഞാന്‍ വാശി പിടിച്ചു. സങ്കടവും വന്നു. ഒടുവില്‍ പപ്പയും മമ്മിയും സമ്മതിച്ചു. ഞാന്‍ പപ്പയെയും മമ്മിയെയും കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് എനിക്ക് കരച്ചില്‍ വന്നു.

ഫെബ്രുവരി അഞ്ചാം തീയതി ഞായറാഴ്ച. എനിക്കത് അവിസ്മരണീയമായ ദിവസമായിരുന്നു. ഇന്നാണ് ഞങ്ങളുടെ ഹൈദരാബാദ് യാത്ര. നല്ല തണുപ്പുണ്ടായിരുന്നെങ്കിലും അതിരാവിലെ ഞാനുണര്‍ന്നു. രാത്രിയില്‍ ശരിക്ക് ഉറങ്ങിയില്ലെന്നതാണു സത്യം . ധൃതിയില്‍ ഒരുങ്ങി. ബാഗുമെടുത്ത് പപ്പയോടൊപ്പം ആറുമണിക്കുള്ള ബസ്സില്‍ കോട്ടയത്തേയ്ക്ക്....ഞങ്ങളുടെ സ്കൂളില്‍നിന്ന് ഞങ്ങള്‍ നാലു പേരുണ്ടായിരുന്നു. ജസീന്ത,പാര്‍വതി,ആശ പിന്നെ ഞാനും. കേരളത്തില്‍ നിന്ന് ആകെ പതിനാറു പേരെയുള്ളൂ. അതില്‍ നാലും ഞങ്ങളുടെ സ്കൂളില്‍നിന്ന്. എനിക്ക് ഒത്തിരി അഭിമാനം തോന്നി. റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ മററു കൂട്ടുകാരും അവരുടെ രക്ഷിതാക്കളും. എല്ലാവരുടെയും മുഖത്ത് സന്തോഷം. ചില രക്ഷിതാക്കളുടെ മുഖത്ത് നേരിയ മ്ളാനത. അഞ്ചാറു ദിവസത്തേയ്ക് മക്കളെ പിരിഞ്ഞിരിക്കണ്ടേ?
ഒന്‍പതേമുക്കാല് കഴിഞ്ഞപ്പോള്‍ ട്രെയിന്‍ വന്നു.ഞങ്ങളുടെ ആവേശത്തോളം നീളമുണ്ട് ട്രെയിനിനും എന്നെനിക്കു തോന്നി. തിക്കിത്തിരക്കാതെ തന്നെ ട്രെയിനില്‍ കയറി.യാത്ര അയയ്ക്കാന്‍ വന്നവരുടെ സ്നേഹപ്രകടനങ്ങള്‍ക്കിടയില്‍ ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഞങ്ങളുടെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ഞങ്ങള്‍ തമാശ പറഞ്ഞും, പൊട്ടിച്ചിരിച്ചും, പുറത്തെ കാഴ്ച്ചകള്‍ കണ്ടുമിരുന്നു. വിശാലമായ നെല്‍പ്പാടങ്ങള്‍ ,വാഴത്തോട്ടങ്ങള്‍, പച്ചക്കറിത്തോട്ടങ്ങള്‍, കായലുകള്‍, നദികള്‍, മൊട്ടക്കുന്നുകള്‍, കാറ്റത്താടുന്ന പൂച്ചെടികള്‍, ഓടിമറയുന്ന കര്‍ഷകര്‍, മേഞ്ഞുനടക്കുന്ന കാലിക്കൂട്ടങ്ങള്‍, ജലാശയങ്ങളില്‍ വിടര്‍ന്നു നില്ക്കുന്ന ആമ്പല്‍ പൂക്കള്‍, മൂടിക്കിടക്കുന്ന പായല്‍ക്കൂട്ടം. എത്രയോ സുന്ദരമായ കാഴ്ചകള്‍. ഭാരതപ്പുഴയും, കലാമണ്ഡലവും മനസ്സില്‍നിന്നു മായുന്നതേയില്ല. ഷൊര്‍ണൂരും പാലക്കാടും പിന്നിട്ട് തമിഴ് നാട്ടിലേയ്ക്. കാട്ടാനക്കൂട്ടങ്ങള്‍ പോലെ ഭീമമായ കരിമ്പാറക്കെട്ടുകള്‍,മുകളില്‍ പഞ്ഞിപോലെ പറക്കുന്ന മേഘക്കീറുകള്‍, കരിമ്പനക്കൂട്ടങ്ങള്‍,വരമ്പുപിടിപ്പിച്ച കണ്ടങ്ങളും പച്ചവിരിച്ച വയലുകളും. പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവെച്ചു പള്ളികൊള്ളുന്ന എന്റെ കേരളം എത്ര മനോഹരം എന്ന് ഞാന്‍ കണ്ടും കേട്ടും അനുഭവിച്ചും അറിയുകയായിരുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇതും നിന്‍മടിത്തട്ടില്‍ തന്നെ ആകണേ എന്ന് ഞാനും കവിയോടൊപ്പം പ്രാര്‍ത്ഥിച്ചുപോയി.
തമിഴ് നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും നമ്മുടേതില്‍ നിന്നും വളരെ വിഭിന്നമാണ്. നോക്കെത്താദൂരത്തോളം കൃഷിയിടങ്ങള്‍.ഒരുപാടു ദൂരം സഞ്ചരിച്ചുകഴിയുമ്പോള്‍ കുറെ വീടുകള്‍ ... രാത്രിയില്‍ അത്താഴവും കഴിഞ്ഞ് കുറേ നേരം പുറത്തേയ്കു നോക്കിയിരുന്നു. ഇരുട്ട് കരിമ്പടം വീഴ്ത്തിയിരിക്കുന്നു.കാര്യമായൊന്നും കാണാനില്ലെന്നായപ്പോള്‍ ഉറങ്ങി.അതിരാവിലെ ഉണര്‍ന്നു. കാപ്പികുടിയും കഴിഞ്ഞ് വീണ്ടും കാഴ്ചകാണല്‍, വര്‍ത്തമാനം ,പൊട്ടിച്ചിരി, കളിതമാശ. ഗുണ്ടൂര്‍,നലപാട്, സിരിപുരം, പീടുലെ,സേലം, കോയമ്പത്തൂര്‍, ചെന്നെ,സ്ഥലങ്ങള്‍ കടന്നുപോയിക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് നെയ്ച്ചോറ്. ഉച്ചകഴിഞ്ഞ് 4മണിയോടെ സെക്കന്ദരാബാദില്‍ വണ്ടിയെത്തി. 229-ാം നമ്പര്‍ ബസില്‍ ജയലളിതാനഗരിയിലേയ്ക്ക്. അവിടെയാണ് ക്യാമ്പ്. ജയലളിതാപാര്‍ക്കില്‍ എല്ലാവരും ഒത്തുകൂടി. കേരളം,തമിഴ് നാട്,കര്‍ണാടക,ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗൈഡുകളായിരുന്നു അവിടെ. രാവിലെ 5 മണി മുതല്‍ രാത്രി 11.30വരെ തിരക്കിട്ട പരിപാടികളായിരുന്നു . ബീ.പീസ് എക്സര്‍സൈസ്, ടെന്‍റ് ഇന്‍സ്പെക്ഷന്‍,ബോധവത്കരണ ക്ളാസ്സുകള്‍ എന്നിവ കൂടാതെ പട്രോള്‍ കൊടി,പട്രോള്‍ എബ്ളം ഇവയുടെ നിര്‍മ്മാണം, സി..എച്ച്. പട്രോള്‍ സിസ്റ്റം,പട്രോള്‍മീറ്റിംഗ്, ഭക്ഷണം പാകം ചെയ്യല്‍ എന്നിവ പതിവു പരിപാടികളായിരുന്നു. കൂടാതെ സംഗീതം, പ്രസംഗം, തിരുവാതിര, ഡാന്‍സ് തുടങ്ങിയവയും ക്യാംപു ദിവസങ്ങള്‍ക്ക് ഉണര്‍വേകി.
അഞ്ചാമത്തെ ദിവസം ഞങ്ങള്‍ പുറത്ത് കാഴ്ചകള്‍ കാണാന്‍ പോയി.ഉസ്മാന്‍ നദിയും കല്ല്ലുകൊണ്ട് പണിതുവച്ച ബുദ്ധപ്രതിമയും നല്ല കാഴ്ചകളായിരുന്നു.പിന്നെ മ്യൂസിയത്തിലേയ്ക്ക്. ആനക്കൊമ്പ് കൊണ്ടുളള ശില്പങ്ങള്‍, രാജകീയ സിംഹാസനങ്ങള്‍, പഴയകാലത്തെആയുധങ്ങള്‍, വേഷവിധാനങ്ങള്‍ എല്ലാം കണ്ടു. പിന്നെ ചാര്‍മിനാര്‍.അതിന്റെ ചരിത്രം ടീച്ചര്‍ ഞങ്ങള്‍ക്കു പറഞ്ഞുതന്നു.പ്രസിദ്ധമായ വെങ്കിടേശസ്വാമി ക്ഷേത്രമുറ്റത്തുനിന്നാല്‍ ഹൈദരാബാദ് ഏതാണ്ട് മുഴുവനായും കാണാം.നാലുമണിയോടെ തിരികെ ക്യാമ്പിലെത്തി. ഒരുപാട് കണ്ടതിന്റെയും ആസ്വദിച്ചതിന്റെയും പഠിച്ചതിന്റെയും സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.
മടക്കയാത്രാദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഞങ്ങള്‍ റെയില്‍വെസ്റ്റേഷനിലെത്തി. മടക്കയാത്രയില്‍ സന്തോഷവും സങ്കടവും തോന്നി. വീട്ടിലെത്താനുളള തിടുക്കം കാരണം സന്തോഷം.ക്യാംപിന്റെ ആസ്വാദ്യത നഷ്ടപ്പെട്ടതിലുളള സങ്കടം. ട്രെയിനില്‍ പതിവുപോലെ തിരക്ക്.പരുത്തിച്ചെടികളും പച്ചക്കറിത്തോട്ടങ്ങളും വഴിയോരക്കാഴ്ചകളായി മിന്നിമറഞ്ഞു. രാത്രി ഉറക്കം. അടുത്ത രാത്രി 9 മണിക്ക് കോട്ടയത്ത് എത്തി. അസഹ്യമായ ചൂടായിരുന്നതുകൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു. ബസ്സെല്ലാം പോയിക്കഴിഞ്ഞിരുന്നു. ഭാഗ്യത്തിനു് കാ‍ഞ്ഞിരപ്പളളി വരെ ബസ് കിട്ടി. പിന്നെ ഓട്ടോയില്‍ വീട്ടിലേയ്ക്ക്. ചെന്നപാടെ കുളിച്ചു. അത്താഴത്തിനുശേഷം സുഖമായ ഉറക്കം.
ഒരു ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ എനിക്കു ലഭിച്ച ഭാഗ്യമാണ് ഈ യാത്ര. ഇതിന്റെ നല്ല ഓര്‍മ്മകള്‍ എന്നും എന്റെ മനസ്സില്‍ പച്ചപിടിച്ചുനില്ക്കും.

(ആറാം ക്ളാസ്സ് വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോള്‍ കുമാരി ബ്ളെസി സെബാസ്ററ്യന്‍ നടത്തിയ ഹൈദരാബാദ് യാത്രയുടെ വിവരണം)

ആന്റോസാറിന് എയ്ബലിന്റെ സമ്മാനം

പ്ലാവിലയില്‍ തയ്യാറാക്കിയ ആന്റോസാറിന്റെ ചിത്രം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി എയ്ബല്‍ ജോമോന്‍ ആന്റോസാറിന് സമ്മാനിക്കുന്നു